സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്‍റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് വിവിധ മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖങ്ങളിൽ സ്വപ്ന നടത്തിയത്. കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്‍റെ വാദവും സ്വപ്ന പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്‍റെ പുസ്തകത്തിലെ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ.