പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ടു

0 82

പേരാവൂർ:ഭരണനിർവഹണത്തിലെ ക്രമക്കേടും സാമ്പത്തിക അഴിമതിയും ആരോപിക്കപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ പ്രസിഡന്റായുള്ള ഭരണ സമിതിയെയാണ് ക്ഷീര സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ കുടിയായ ജില്ലാ ക്ഷീര വികസന ഓഫീസർ ഒ.സി പിരിച്ചുവിട്ടത്. ഡയറി ഫാം ഇൻസ്പെക്ടർ ബിനുരാജിനെയാണ് മൂന്നു മാസ കാലയളവിലേക്ക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. 2024 ജനുവരി 30-നകം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

ഏഴു വർഷത്തോളം ഓഡിറ്റിംങ്ങ് നടത്താത്ത സംഘം സെക്രട്ടറിക്കെതിരെ ഭരണ സമിതി നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഭരണസമിതിയെ ക്ഷീരവികസന വകുപ്പ് പിരിച്ചുവിട്ടത്.
ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും സാമ്പത്തിക അഴിമതി നടന്നതായും ആരോപിച്ച് സംഘത്തിന്റെ മുൻ പ്രസിഡന്റ് സിറാജുദീനാണ് ക്ഷീര വികസന വകുപ്പിന് പരാതി നല്കിയത്.
ഭരണ സമിതി പ്രസിഡൻറ് കെ. ശശീന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സിറാജുദ്ദീൻ പരാതി നല്കിയിരുന്നു. മുൻ പ്രസിഡൻറ് നല്കിയ പരാതിയിൽ നിലവിലെ ഭരണ സമിതിക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തല അന്വേഷണം നടക്കുന്നതിനിടെയാണ് വകുപ്പുതല നടപടി ഉണ്ടായത്.

ദിവസങ്ങൾക്ക് മുമ്പ് ജില്ലാ സെക്രട്ടറി പങ്കെടുത്ത സി.പി.എം പേരാവൂർ ഏരിയാ കമ്മറ്റി യോഗത്തിൽ കെ. ശശീന്ദ്രനെതിരെ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമഘട്ട അന്വേഷണം കൂടി നടത്തിയ ശേഷം നടപടിയെടുക്കാമെന്ന ധാരണയിൽ നടപടി നീട്ടുകയായിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ഓഡിറ്റിംങ്ങ് നടത്താതെ ക്രമക്കേടുകൾ നടത്തിയ സംഘത്തെ സഹകരണ വകുപ്പിന്റെ ആർ.എൻ.എ റെക്കോർഡ് നോട്ട് അവൈലബിൾ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഓഡിറ്റിംങ്ങ് ഒഴികെ ബാക്കി നടപടികൾ എല്ലാം കൈകാര്യം ചെയ്യുന്നത് സംസ്ഥാന ക്ഷീര വികസന വകുപ്പാണ്. ഈയൊരു സാഹചര്യത്തിലാണ്. ക്രമക്കേട് നടത്തിയ ഭരണസമിതിക്കെതിരെ സി.പി.എം സംസ്ഥാന ഘടകത്തിന് മുൻ പ്രസിഡന്റ് രേഖാമൂലം പരാതി നല്കിയത്.

അഴിമതിയിൽ മുങ്ങിക്കുളിച്ച പേരാവൂർ ക്ഷീരോൽപാദക സഹകരണ സംഘം പിരിച്ചുവിട്ടത് തന്റെ നിയമ പോരാട്ടത്തിന്റെ വിജയമെന്ന് ക്ഷീര കർഷകൻ കെ എസ് സിറാജുദീൻ കേളകത്തു നടന്ന യോഗത്തിൽ പറഞ്ഞു.