മൃഗസംരക്ഷണ സംഘടനയുടെ ഹരജി; അരിക്കൊമ്പൻ മിഷൻ ഹൈക്കോടതി തടഞ്ഞു

0 307

എറണാകുളം: ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി. മയക്കുവെടി വയ്ക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് അരിക്കൊമ്പൻ മിഷൻ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി തടഞ്ഞത്. മൃഗസംരക്ഷണ സംഘടനയുടെ ഹരജിയെ തുടർന്നാണ് നടപടി. ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ആനയെ 29 വരെ മയക്കുവടി വയ്ക്കാന്‍ പാടില്ല. എന്നാല്‍ ഈ കാലയളവില്‍ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 29 ന് ഹരജി വീണ്ടും പരിഗണിക്കും. അതിന് ശേഷം ദൗത്യം മതിയെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ ബെഞ്ച് വ്യക്തമാക്കി. രാത്രി എട്ട് മണിയോടെയായിരുന്നു അടിയന്തര വിഷയമായി പരിഗണിച്ച് സിറ്റിങ് നടത്തിയത്.