‘പിണറായിയുടെ രാഷ്ട്രീയ പകപോക്കൽ, കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം നിയമപരമായി പ്രതിരോധിക്കും’; വി.ഡി സതീശൻ
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെയും തന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും സർക്കാരും വിജിലൻസിനെയും പൊലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താൻ നോക്കേണ്ട. അധികാരത്തിൻ്റെ അഹങ്കാരത്തിൽ ചെയ്യുന്നതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതാക്കളും സർക്കാരിന് വേണ്ടപ്പെട്ടവരും എന്ത് ചെയ്താലും സംരക്ഷണം നൽകുകയും ഭരണ നേതൃത്വത്തെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് പിണറായി വിജയന് കീഴിലുള്ള പൊലീസ് നടപ്പാക്കുന്നത്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ മാത്യു കുഴൽനാടനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം യു.ഡി.എഫും കോൺഗ്രസും രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.