ആദരവോടെ ചെയ്ത പ്രവൃത്തിയെ വര്‍ഗീയമായി ചിത്രീകരിക്കുന്നു; ഷാരൂഖ് ഖാനെതിരായ നീക്കത്തിലും ഹിജാബ് വിവാദത്തിലും മുഖ്യമന്ത്രി

0 2,401

ആദരവോടെ ചെയ്ത പ്രവൃത്തിയെ വര്‍ഗീയമായി ചിത്രീകരിക്കുന്നു; ഷാരൂഖ് ഖാനെതിരായ നീക്കത്തിലും ഹിജാബ് വിവാദത്തിലും മുഖ്യമന്ത്രി

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പിയെന്ന പ്രചാരണത്തിലും കര്‍ണാടകയിലെ കോളജുകളിലെ ഹിജാബ് വിവാദത്തിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് വര്‍ഗീയ പടര്‍ത്തുന്നതിന്റെ സൂചനകളാണിവ. ഈ സംഘടിതമായ നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പിയെന്ന പ്രചാരണവും കര്‍ണാടകയിലെ കോളജുകളിലെ ഹിജാബ് വിവാദങ്ങളുമെല്ലാം നാം ഏറെ ഗൗരവത്തോടെ കാണേണ്ട പ്രശ്‌നങ്ങളാണ്. നമ്മുടെ രാജ്യത്ത് വര്‍ഗീയത ഏതെല്ലാം രീതിയില്‍ ആപത്തുകള്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്.
ഷാരൂഖ് ഖാന്‍ രഹസ്യമായിട്ടല്ല ലത മങ്കേഷ്‌കറുടെ മൃതദേഹം കാണാന്‍ പോയത്. അത് പരസ്യമായി ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായി വളരെ ആദരവോടെയാണ് അദ്ദേഹം തന്റെ നിലപാടുകളെടുത്ത്. പക്ഷേ അതിനെ എങ്ങനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ കഴിയുമെന്നാണ് ചിലര്‍ നോക്കുന്നത്. ഇതൊരു സംഘടിതമായ നീക്കത്തിന്റെ ഭാഗമാണ്’. മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മളെല്ലാവരും പിന്നിട്ട് വന്ന വിദ്യാഭ്യാസകാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടെ കാലമല്ലായിരുന്നു. ഒരേ ക്ലാസ് മുറിയില്‍ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളുണ്ടാകും. മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമായി മാറേണ്ടവയാണ് വിദ്യാലയങ്ങള്‍. അങ്ങനെയുള്ള കുട്ടികളെയാണ് വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയുള്ളവരാക്കി മാറ്റാന്‍ ശ്രമം നടക്കുന്നത്.

ചെറിയ കുട്ടികളുടെ മനസില്‍ വര്‍ഗീയ വിഷം കയറ്റിയാല്‍ അതുണ്ടാക്കുന്ന ആപത്ത് എത്ര വലുതായിരിക്കും. പക്ഷേ ഈ ആപത്തുകളിലൂടെ എത്രമാത്രം ഭിന്നത സൃഷ്ടിക്കാനാകുമെന്നാണ് ഒരു കൂട്ടര്‍ ചിന്തിക്കുന്നത്. ഇവിടെയാണ് മതനിരപേക്ഷ ശക്തികളാകെ ജാഗ്രത പാലിക്കേണ്ടത്. ഈ വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തണം. ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരണം’. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.