ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അതിഥി തൊഴിലാളികള്‍

0 1,528

ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അതിഥി തൊഴിലാളികള്‍

 

തിരുവനന്തപുരം: തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്ബ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന് കീഴില്‍ തൊഴിലെടുക്കുന്ന 43 അതിഥി സംസ്ഥാന തൊഴിലാളികള്‍ അവരുടെ ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത്യന്തം വിഷമമേറിയതും കായികാധ്വാനം ആവശ്യമുള്ളതുമായ തെങ്ങ് കയറ്റം തൊഴില്‍ ആയെടുത്തു ഉപജീവനം നയിക്കുന്നവരാണ് ഈ സഹോദരങ്ങള്‍.

 

ഛത്തീസ്ഗഡില്‍ നിന്നും വന്നു നമ്മുടെ നാട്ടില്‍ തൊഴിലെടുക്കുന്ന ഈ സഹോദരങ്ങള്‍ നാടിന്റെ ഒരു ആപത്ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ടുന്നത് അവരുടെ ഉത്തരവാദിത്വമായാണ് കണ്ടത്. കൂടെ മുഖ്യമന്ത്രിയ്ക്കുള്ള ഒരു കുറിപ്പും നല്‍കിയിരുന്നു. ഈ മഹാമാരിയെ നേരിടുന്നതില്‍ അങ്ങ് മുന്നില്‍ തന്നെയുണ്ടെന്ന് അറിയാമെന്നും ഞങ്ങളും അങ്ങയുടെ കൂടെയുണ്ടെന്നും മലയാളികള്‍ അവര്‍ക്ക് ഒരുപാട് നല്‍കിയിട്ടുണ്ടെന്നും അവര്‍ എഴുതിയിരിക്കുന്നുവെന്നും ഒരുപാട് നന്ദിയോടെ ആ തുക ഏറ്റുവാങ്ങിയതായും മന്ത്രി പറഞ്ഞു.

 

ഹൃദയസ്പര്‍ശിയായ ഈ കുറിപ്പ് കൂടി വായിച്ചപ്പോള്‍ നമ്മുടെ നാട്ടിലെ മറ്റൊരു വിഭാഗത്തെയാണ് ഓര്‍മ വന്നത്. മാസത്തില്‍ 6 ദിവസത്തെ ശമ്ബളം താല്‍ക്കാലികമായി മാറ്റി വെക്കുകയാണെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ആ ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടനയുള്ള നാടാണിത്. ചരിത്രത്തില്‍ നാമിതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെ നാം നേരിടുമ്ബോള്‍ ഞങ്ങള്‍ കൂടെയുണ്ട് എന്ന് മുന്നില്‍ നിന്ന് പറയുന്നവരാണ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ഇവിടുത്തെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും.

 

എന്നാല്‍ ലോകമവസാനിച്ചാലും ഞാനും കെട്ടിയോനും തട്ടാനും മാത്രം മതി എന്ന് ചിന്തിക്കുന്ന സ്വാര്‍ത്ഥതാല്പര്യക്കാരായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ഒരു കാര്യം മനസിലാക്കണം. മറ്റൊരു നാട്ടില്‍ നിന്നും വന്ന് നമ്മുടെ നാടിനോട് സ്നേഹവും കൂറും കാണിക്കുന്ന ഈ തൊഴിലാളികളുടെയോ തന്റെ ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ സുബൈദ ഉമ്മയുടെയോ അത് പോലെയുള്ള മറ്റനേകം ആള്‍ക്കാരുടെയോ മുന്നില്‍ നില്‍ക്കുവാന്‍ പോലും യോഗ്യത നിങ്ങള്‍ക്കില്ലെന്നും ആത്മനിന്ദ തോന്നണമെങ്കില്‍ പോലും മനസിലെവിടെയെങ്കിലും കാരുണ്യത്തിന്റെ ഉറവ വറ്റാതെ കിടക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.