ജെഎന്‍യുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തി ശ്രീ പണ്ഡിറ്റ്
ഡെൽഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്. നിലവില്‍ പൂനെ സാവിത്രിഭായി ഭൂലെ സര്‍വകലാശാലയിലെ പ്രൊഫസറായ ശാന്തിശ്രീയെ വിദ്യഭ്യാസ മന്ത്രാലയം ഇന്ന് ജെ എന്‍ യു വൈസ് ചാന്‍സിലറായി പ്രഖ്യാപിക്കുകയായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സാണ് ശാന്തിശ്രീയുടെ വിഷയം. മലയാളം അടക്കം 9 ഭാഷകളില്‍ ഇവര്‍ക്ക് പ്രാവീണ്യമുണ്ട്.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ആക്ടിങ് വി സി എം ജഗദേഷ് കുമാര്‍ കഴിഞ്ഞ ആഴ്ച യൂണിവേഴ്‌സിറ്റ് ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി സ്ഥാനമേറ്റതിനെത്തുടര്‍ന്നാണ് വി സി പദവി ശാന്തിശ്രീ പണ്ഡിറ്റിനെ തേടിയെത്തുന്നത്. ജെ എന്‍ യുവിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് ശാന്തിശ്രീ.
മുന്‍ വി സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിത്തീര്‍ന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന അക്കാദമിക നിലവാരവും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനുള്ള കഴിവുമുള്ള ശാന്തിശ്രീയെ പോലെ ഒരു വി സിയെയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമെന്ന് ശാന്തിശ്രീയുടെ സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വാഗ്മിയും എഴുത്തുകാരിയുമായ ശാന്തിശ്രീ അറിയപ്പെടുന്ന സാമൂഹ്യ ശാസ്ത്രജ്ഞയുമാണ്. നെഹ്രു കാലത്തെ പാര്‍ലമെന്റും വിദേശ നയങ്ങളും എന്ന വിഷയത്തിലാണ് ശാന്തിശ്രീ ഗവേഷണം നടത്തിയിട്ടുള്ളത്.