മതഗ്രന്ഥം-ഈന്തപ്പഴം വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് ശിവശങ്കർ
കൊച്ചി:യു.എ.ഇ. കോൺസുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. ഈന്തപ്പഴവിതരണത്തിൽ മുഖ്യമന്ത്രിയോട് ഒരുമിനിറ്റ് നേരത്തേക്ക് വന്ന് ഉദ്ഘാടനംചെയ്യാൻ താനാണ് ആവശ്യപ്പെട്ടതെന്ന് ശിവശങ്കർ വെളിപ്പെടുത്തി. അറിവില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി എങ്ങനെയാണ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ തയ്യാറായതെന്ന ചോദ്യത്തിന് ശിവശങ്കർ മറുപടി പറഞ്ഞത്, താൻ നിർബന്ധിച്ചതുകൊണ്ടുമാത്രമെന്നാണ് കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെ പരസ്യമായി ന്യായീകരിക്കുമ്പോഴും ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ശിവശങ്കർ പറയുന്നത്. മന്ത്രി ജലീൽ മതഗ്രന്ഥം സ്വീകരിക്കുന്നതിനുമുമ്പ് സർക്കാരിൽനിന്ന് ഒരുതരത്തിലുള്ള അനുമതിയും ചോദിച്ചിട്ടില്ലായിരുന്നുവെന്ന് ശിവശങ്കറിന്റെ മൊഴിയോടെ വ്യക്തമായി. അനുമതി വാങ്ങിയില്ലായിരുന്നെന്ന് മൊഴിവന്നതോടെ വിഷയത്തിൽ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യംചെയ്തേക്കുമെന്നാണ് സൂചന.
ഈന്തപ്പഴവിതരണത്തിലും മതഗ്രന്ഥം സ്വീകരിച്ച വിഷയത്തിലും ശിവശങ്കറിന്റെ മൊഴിയിൽ വ്യക്തതവരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാൻ കസ്റ്റംസ് തീരുമാനിച്ചു.