സില്‍വര്‍ ലൈന്‍; സര്‍വേ നടത്തുന്നതില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

0 765

സില്‍വര്‍ ലൈന്‍; സര്‍വേ നടത്തുന്നതില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

 

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടത്തുന്നതില്‍ സര്‍ക്കാരിന് എന്താണ് തടസമായി നില്‍ക്കുന്നതെന്ന് ഹൈക്കോടതി. സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കോടതി പരാമര്‍ശിച്ചു. പദ്ധതിയുടെ സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ വിധി പറയാന്‍ മാറ്റി.

സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. സര്‍വേ നിര്‍ത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കും. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.