സ്വപ്‍ന തനിക്കെതിരെ മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് ശിവശങ്കർ; ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്ന് തുറന്നടിച്ച് സ്വപ്‍ന

0 513

തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജൻസികൾക്ക് നൽകിയ ആദ്യ മൊഴികളിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും എം ശിവശങ്കർ വ്യക്തമാക്കുന്നു.

അതേസമയം വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനങ്ങളെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്‍റെ സംഭാവനകൾക്ക് സമ്മാനമായിട്ടാണ് കോൺസുൽ ജനറൽ ഫോൺ നൽകിയതെന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കര്‍ തൻ്റെ ജീവിതത്തിൻ്റെ സുപ്രധാന ഭാഗമായ ആളാണെന്ന് സ്വപ്‌ന പറഞ്ഞു. തനിക്ക് ഐടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണ്. കോൺസുലേറ്റിലെ ജോലി രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് സ്വപ്ന പ്രതികരിച്ചു.

തൻ്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകത്തിൽ എഴുതിയെങ്കിൽ അത് മോശമാണ്. എന്നാൽ താന്‍ ഒരു ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു. ഈ അവസ്ഥയിൽ ആക്കിയതിൽ ശിവശങ്കറിന് പങ്കുണ്ട്. ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് പല സമ്മാനങ്ങളും താൻ നൽകിയിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ പറഞ്ഞു. യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തകമായി ഇറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിലെ പരാമർശങ്ങൾക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം.