കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടി; മുഖ്യമന്ത്രി
കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്‌ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ബാധകമാണെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ സ്‌ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. സംസ്‌ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. മാത്രമല്ല കൊവിഡ് നഷ്ടപരിഹാരത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധനസഹായം നൽകി. കൂടാതെ 11 ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.