ബഡ്ജറ്റ് തീര്‍ത്തും നിരാശാജനകം; സി.പി.ഐ(എം)

0 554

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ 2022 – 2023 വര്‍ഷത്തേക്ക് അവതരിപ്പിച്ച ബഡ്ജറ്റ് തീര്‍ത്തും നിരാശാജനകവും, വയനാട് ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ചതുമാണെന്നും സി.പി.ഐ(എം) വയനാട് ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ കര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കുന്നതിന് ഒരു പദ്ധതിപോലുമില്ല. കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചക്ക് ഉയര്‍ച്ചയേകാന്‍ ആവശ്യമായ ഒരു ഉത്തേജന പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നും വയനാടിന്റെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും ബഡ്ജറ്റില്‍ അവഗണിക്കപ്പെട്ടൂവെന്നും സി.പി.ഐ(എം).

തൊഴിലുറപ്പ് പദ്ധതിക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി വേണമെന്നആവശ്യം നിരാകരിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നതിന് ബഡ്ജറ്റില്‍ തുച്ഛമായ വിഹിതം മാത്രമാണ് മാറ്റിവെച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് 10 ലക്ഷം കോടി രൂപഎഴുതി തള്ളിയ സര്‍ക്കാര്‍ അതിന്റെ അഞ്ചിലൊന്ന് മാത്രമാണ് ഇന്ത്യയിലെ ആകെ കര്‍ഷകര്‍ക്കായി മാറ്റിവെച്ചത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഉള്ളത്.

മോദിയുടെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വര്‍ഷം 2 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ബഡ്ജറ്റിലും പുതിയ തൊഴില്‍ നല്‍കുന്നതിന് ആവശ്യമായത് വകയിരുത്തിയിട്ടില്ല. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബഡ്ജറ്റില്‍കാര്യമായി ഒന്നും തന്നെ പറയുന്നില്ല. തകര്‍ന്നു കിടക്കുന്ന തോട്ടം മേഖലയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഒരു പദ്ധതിയും ഇല്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും ജില്ലയില്‍ എന്തെങ്കിലും പുരോഗതിക്കാവശ്യമായ വിഹിതം ബഡ്ജറ്റിലില്ല.

പൂര്‍ണ്ണമായും വയനാടിനെ അവഗണിക്കുന്നതുംജനങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സമ്പന്ന വര്‍ഗ്ഗത്തെ ശക്തിപ്പെടുത്താന്‍ സ്വകാര്യവല്‍ക്കരണത്തില്‍ ഊന്നിയ ബഡ്ജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പച്ചത്. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാസെക്രട്ടറിയേറ്റ് അറിയിച്ചു. ജില്ലക്ക് വേണ്ടി വാദിക്കാനോ എന്തെങ്കിലും നേടിയെടുക്കുന്നതിനോ രാഹുല്‍ ഗാന്ധി പൂര്‍ണ്ണ പരാജയമാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ബഡ്ജറ്റെന്നുംസി.പി.ഐ.(എം) വയനാട് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.