എം എൽ എ യുടെ ഇടപെടൽ ഫലം കണ്ടു; ആലക്കോട് പാലം പണി പുനരാരംഭിച്ചു

0 543

 

ആലക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആലക്കോട് പാലം പുനർനിർമ്മിക്കണമെന്ന മലയോര ജനതയുടെ ഏറെനാളായുള്ള ആഗ്രഹത്തിന് ശുഭപ്രതീക്ഷയേകി പാലം നിർമ്മാണം പുനരാരംഭിച്ചു.

സർക്കാർ ഫണ്ട്‌ വകയിരുത്തി വലിയ പ്രതീക്ഷയോടെ നിർമ്മാണം ആരംഭിച്ച പാലത്തിന്റെ പണികൾ സ്വകാര്യ വ്യക്തിയുമായുള്ള തർക്കത്തെ തുടർന്നാണ് പാതി വഴിയിൽ നിലച്ചത്. നിർമ്മാണ സ്തംഭനത്തെ തുടർന്ന് ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫിന്റെ വിവിധ രാഷ്ട്രീയ – ഉദ്യോഗസ്ഥ തലങ്ങളിലുള്ള ഇടപെടലാണ് ഇപ്പോൾ പാലം പണി പുനരാരംഭിക്കാൻ ഇടയാക്കിയത്.

കോടതി ഇടപെടൽ മൂലം സ്റ്റേ ചെയ്ത സ്വകാര്യ വ്യക്തിയുടേതെന്ന് അവകാശപ്പെട്ട സ്ഥലം റവന്യു വകുപ്പിന്റെ പരിശോധനയിൽ പി ഡബ്ല്യൂ ഡിയുടേതെന്ന് കണ്ടെത്തുകയായിരുന്നു. സ്വകാര്യ വ്യക്തി ഈ സ്ഥലം കയ്യെറിയതാണെന്നും പരിശോധനയിൽ വ്യക്തമായി. തുടർന്ന് പി ഡബ്ല്യൂ ഡിയുടെ സ്ഥലത്ത് പാലം നിർമ്മാണം പുനരാരംഭിക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ എം എൽ എ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥതല ചർച്ചകളിൽ തീരുമാനമെടുക്കുകയായിരുന്നു.

തർക്കം ഉന്നയിച്ച വ്യക്തിയുമായടക്കം സ്ഥലം എം എൽ എ നടത്തിയ നിരന്തമായ ചർച്ചകളും അനുനയ നീക്കങ്ങളുമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. നിർമ്മാണം പുനരാരംഭിച്ചതോടെ മലയോര ഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട ആലക്കോട് പാലത്തിലൂടെ ഏറെ നാളത്തെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് ജനങ്ങൾ.

നിർമ്മാണ പുനരാരംഭം വിലയിരുത്താൻ വിളിച്ച യോഗത്തിൽ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ്,ആർ.ഡി.ഒ മേഴ്‌സി, സൂപ്രണ്ടിങ്ങ് എഞ്ചിനിയർ പി.കെ മിനി,എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരീഷ്.തഹസീൽദാർ റെജി,ജില്ലാ പഞ്ചായത്ത്‌ മെമ്പർ തോമസ് വെക്കത്താനം, ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി കന്നിക്കാട്ടിൽ, പി.ടി മാത്യു,വില്ലേജ് ഓഫീസർ തങ്കമ്മ, പഞ്ചായത്ത്‌ മെമ്പർമാരായ സാബു മാസ്റ്റർ,ജോസ് വട്ടമല, കരുണാകരൻ.എം. സജി.കെ , ഡന്നീസ് , തോമസ് മാണി, ബാബുരാജ്, ബാബു പള്ളിപ്പുറം, സിബിച്ചൻ കളപ്പുര എന്നിവർ പങ്കെടുത്തു.