കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിന് എന്ന് വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം ഉന്നയിക്കാം. എന്നാൽ, അത്തരത്തിലുള്ള ഒരു വിമർശനവും പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് കേൾക്കാനിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. CM Pinarayi Vijayan criticises opposition parties
പ്രതിപക്ഷം ഭരിച്ചിരുന്നപ്പോൾ അഴിമതിയുടെ നാടായിരുന്നു കേരളം. അതിൽ നിന്ന് സംസ്ഥാനം ഒരുപാട് മാറിയതിന്റെ അസ്വസ്ഥതയാണ് അവര്ക്ക്. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സർക്കാർ മുന്നോട്ടു പോകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടു പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയവരാണ്. വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ബഹിഷ്കരിച്ചത്. ഇങ്ങനെയാണോ ജനാധിപത്യത്തിൽ പെരുമാറേണ്ടത്എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.
കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ പാർലിമെന്റിൽ ശബദം ഉയർത്തുന്നില്ല എന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. എന്ത് കൊണ്ട് അവിടെ നാക്ക് അനങ്ങുന്നില്ല. കേന്ദ്ര നയങ്ങളെ ഉള്ളാലേ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.