ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. നിഫ്റ്റി ഇന്നലെ ക്ലോസ് ചെയ്തത് 17300 ന് തൊട്ടുമുകളിലായിരുന്നെങ്കിലും ഇന്ന് രാവിലെ താഴേക്ക് പോയി. യുക്രൈൻ – റഷ്യ യുദ്ധ ഭീതിയാണ് ഓഹരി വിപണിയെ ഇന്നും പിന്നോട്ട് വലിച്ചത്.
രാവിലെ 9.16 ന് സെൻസെക്സ് 135.20 പോയിന്റ് താഴ്ന്നു. 0.23 ശതമാനമാണ് ഇടിവ്. 57756.81 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 39.6 പോയിന്റ് താഴ്ന്നു. 0.23 ശതമാനമാണ് ഇടിവ്. 17265 പോയിന്റിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത്. 734 ഓഹരികളുടെ മൂല്യം ഉയർന്നപ്പോൾ 1128 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 74 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
വിപ്രോ, ടെക് മഹീന്ദ്ര, സിപ്ല, നെസ്റ്റ്ലെ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടത്. കോൾ ഇന്ത്യ, എൻടിപിസി, യുപിഎൽ, ടാറ്റ സ്റ്റീൽ, ഐഒസി തുടങ്ങിയ ഓഹരികൾ ഇന്ന് രാവിലെ നില മെച്ചപ്പെടുത്തി.
പിന്നാലെ ബിഎസ്ഇ പവർ സെക്ടർ സൂചിക നില മെച്ചപ്പെടുത്തി. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ, അദാനി പവർ എന്നീ ഓഹരികളും ജെഎസ്ഡബ്ല്യു എനർജി ഓഹരിയും ഒരു ശതമാനത്തോളം മുന്നേറ്റമുണ്ടാക്കിയതാണ് പവർ മേഖലാ സൂചികയെ മുന്നോട്ട് നയിച്ചത്.
രാവിലെ 10 മണിക്ക് സെൻസെക്സ് നില മെച്ചപ്പെടുത്തി. 0.08 ശതമാനമാണ് വ്യാപാരം ആരംഭിച്ചതിന് ശേഷമുള്ള ഇടിവ്. 57847.51 ലായിരുന്നു ഈ ഘട്ടത്തിൽ ഓഹരി സൂചികയുടെ നില. നിഫ്റ്റിയാകട്ടെ ഈ ഘട്ടത്തിൽ 13.8 പോയിന്റ് ഇടിവോടെ 17290.80 പോയിന്റിലേക്ക് നില മെച്ചപ്പെടുത്തി. 1223 ഓഹരികൾ ഈ ഘട്ടത്തിൽ മൂല്യമുയർത്തി. 1579 ഓഹരികളുടെ മൂല്യം ഇടിയുകയും 115 ഓഹരികളുടെ മൂല്യം മാറ്റമില്ലാതെ തുടരുകയും ചെയ്തു.