താര രാജാവിനെ കാണാന്‍ കാടിറങ്ങി ആദിവാസി മൂപ്പന്‍മാരും സംഘവും

0 432

പുല്‍പ്പള്ളി: മലയാളത്തിന്റെ മഹാനാടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാനായി ആദിവാസി മൂപ്പന്‍മാരും സംഘവും കാടിറങ്ങി പുല്‍പ്പള്ളി മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. കേരള- കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്‍മാരായ ശേഖരന്‍ (പണിയ), ദെണ്ടുകന്‍ (കാട്ട് നായ്ക) എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങള്‍ താരരാജാവിനെ കാണാന്‍ എത്തിയത്.

കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയാണ് മൂപ്പനും സംഘത്തിനും മെഗാസ്റ്റാര്‍ സ്വീകരണം നല്‍കിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമും പങ്കെടുത്തു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫൌണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും ഓരോ വീടുകളില്‍ എത്തി കോളനി നിവാസികളായ മറ്റെല്ലാവര്‍ക്കും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് അവ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ചടങ്ങില്‍ ഡി. എഫ്. ഓ സജ്ന. എ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പി. അബ്ദുള്‍ സമദ്, മറ്റു ഫോറസ്റ്റ് അധികൃതരും പങ്കെടുത്തു.