വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്, 11 പേരുടെ മൊഴി രേഖപ്പെടുത്തി

0 234

വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്, 11 പേരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എപി ക്യാമ്ബില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്. പ്രതിപ്പട്ടികയിലുള്ള 11 പൊലീസുകാരുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെടിയുണ്ട കാണാതായതായി സിഎജി കണ്ടെത്തിയ കാലഘട്ടത്തില്‍ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളില്‍ തുടരും. ക്യാമ്ബിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടേയും കെയ്സുകളുടേയും കണക്ക് ആവശ്യപ്പെട്ട് ചീഫ് പൊലീസ് സ്റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും തിരകളും കാണാതായിയിട്ടില്ല. 94 മുതല്‍ തോക്കുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശ്നം ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്‌. ഉപകരങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥപനമായ കെല്‍ട്രോണ്‍ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു.

കെല്‍ട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കെല്‍ട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂര്‍വ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. ഇത്തരം വിമര്‍ശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് പറയുന്നു.