വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0 347

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സി.പി.എം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന സ്വകാര്യ റിസോർട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇരുവരും ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു.എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറി കമ്പനി നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് യോഗം വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാൽ നടന്നത് സൗഹൃദ കൂടിക്കാഴ്ച്ചയെന്നായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷമുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം. രാഷ്ട്രീയം ചർച്ചയായില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പും ചർച്ച ചെയ്തില്ലെന്നും തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കായിരിക്കുമെന്നും കോടതി വിധിയെ തെറ്റായി ചിലർ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.

സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാരിനെ സമീപിക്കാൻ എസ്.എൻ.ഡി.പി യോഗം തീരുമാനിച്ചിരുന്നു. കമ്പനി നിയമത്തിൽ ഇളവ് തേടി സംസ്ഥാനസർക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യമെന്നും യോഗം തീരുമാനിച്ചു. ചേർത്തലയിൽ ചേർന്ന എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് ഭരണാധികാരി പ്രസ്താവന ഇറക്കിയിരുന്നു. വിധി മറികടക്കാൻ ഡിവിഷൻ ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീൽ പോകാനായിരുന്നു വെള്ളാപ്പള്ളി വിഭാഗത്തിൻറെ തീരുമാനം. തെരഞ്ഞെടുപ്പ് രീതി ചോദ്യം ചെയ്ത് എതിർചേരി കോടതിയെ സമീപിച്ചപ്പോൾ തന്നെ, ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൽ വെള്ളാപ്പള്ളി വിഭാഗം അപേക്ഷ നൽകിയിരുന്നു. എസ്.എൻ.ഡി.പിയുടെ സംഘടനാ തെരഞ്ഞെടുപ്പ് ഇനി സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഈ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.