തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം : കരട് നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 27ന്

0 1,065

 

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാര്‍ഡുകളുടെ പുനര്‍വിഭജനം വടക്ക്-പടിഞ്ഞാറ് നിന്ന് തുടങ്ങി ക്ലോക്ക് വൈസായി വലത്തേക്കാവണമെന്ന് ഇതുസംബന്ധിച്ച്‌ രൂപീകരിച്ച ഡി ലിമിറ്റേഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

ഇതുള്‍പ്പെടെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി.ഒന്നാമത്തെ വാര്‍ഡ് വടക്ക്-പടിഞ്ഞാറായിരിക്കണം. രണ്ട്, മൂന്ന് തുടങ്ങി മറ്റ് വാര്‍ഡുകള്‍ ഒന്നാം വാര്‍ഡിന്റെ വലതുഭാഗത്തായി ചുറ്റിയും, അവസാന വാര്‍ഡിന്റെ അതിര് ഒന്നാം വാര്‍ഡിന്റെ അതിരുമായി ചേര്‍ന്നും വരണം. ജനസംഖ്യ, ഭൂമിശാസ്ത്രപരമായ കിടപ്പ് തുടങ്ങിയവ കണക്കിലെടുത്ത് ആകൃൃതിയും വലിപ്പവും നിശ്ചയിക്കും. ഏപ്രില്‍ 24ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ (കളക്ടര്‍മാര്‍) വാര്‍ഡ് വിഭജനത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കമ്മിഷന് സമര്‍പ്പിക്കണം. ഏപ്രില്‍ 27ന് കരട് നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തും. മേയ് എട്ട് വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. പരാതികളിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മേയ് 20ന് കമ്മിഷന് സമര്‍പ്പിക്കണം. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയാണ് അടിസ്ഥാന മാനദണ്ഡം.

മറ്റ് മാനദണ്ഡങ്ങള്‍:

 തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയെ ആകെ വാര്‍ഡുകളുടെ എണ്ണം കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരു

വാര്‍ഡിലെ ശരാശരി ജനസംഖ്യ

 വാര്‍ഡില്‍ അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ പ്രദേശത്തിന്റെ പേര് വാര്‍ഡിന് നല്‍കണം.

 നദി, പുഴ, തോട്, കായല്‍, മല, റോഡ്, നടപ്പാത, ചെറുവഴികള്‍, റെയില്‍വേ ലൈന്‍, പൊതുസ്ഥാപനങ്ങള്‍

തുടങ്ങി വ്യക്തമായി തിരിച്ചറിയാവുന്നവ അതിരുകളായി കണക്കാക്കാം.

 അതിരുകള്‍ നിശ്ചയിക്കുന്നതിലെ വ്യത്യാസം ശരാശരി ജനസംഖ്യയുടെ 10 ശതമാനത്തില്‍ കവിയരുത്.

 സമ്മതിദായകരുടെ യാത്രയ്ക്കും, വാര്‍ത്താവിനിമയത്തിനും, പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുമുള്ള

സൗകര്യം കണക്കിലെടുക്കണം.

 കരട് റിപ്പോര്‍ട്ടില്‍ എല്ലാ കെട്ടിടങ്ങളുടെയും നമ്ബരും. വാര്‍ഡുകളുടെ അതിരും ,ഭൂപടവും വ്യക്തമായി

രേഖപ്പെടുത്തണം.