ഗവ‍ർണർ വിലപേശിയതും സർക്കാർ വഴങ്ങിയതും ശരിയായില്ല, തുറന്നടിച്ച് കാനം

0 637

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും     വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചതിൽ രൂക്ഷഭാഷയിലാണ് കാനം പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന് കാനം തുറന്നടിച്ചു.

 

‘രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ കാര്യം ആണെന്ന് ജനങ്ങൾക്ക് തോന്നുന്നില്ല. ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്’. ഗവർണർക്ക് സർക്കാർ വഴങ്ങാൻ പാടില്ലായിരുന്നുവെന്നും അത്  ശരിയായ രീതിയല്ലെന്നും കാനം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കാണാൻ പോയത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. വിഷയം മുന്നണിയിൽ ചർച്ച ചെയ്യാതെ സിപിഎം മാത്രം തീരുമാനമെടുത്തതിലും കാനത്തിന് അതൃപ്തിയുണ്ട്. മുന്നണിയോഗത്തിലും ഇത് ഉയർന്നേക്കുമെന്നാണ് വിവരം.

സിപിഐ മുഖപത്രമായ ജനയുഗവും ഗവര്‍ണറുടെ നടപടിയെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. ഗവര്‍ണര്‍ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമർശനം. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ അഭിപ്രായപ്പെട്ടു.

അതേ സമയം ഗവർണറോടുള്ള സമീപനത്തിൽ മുന്നണിയിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഗവർണർ ചെയ്തത് ശരിയായില്ലെന്ന്മന്ത്രി കെ രാധാകൃഷ്ണൻ തുറന്നടിച്ചു. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമർശനം.