വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷിയെ സ്വാധീനിച്ചിട്ടില്ല. വിദേശത്തുള്ള ആലുവയിലെ വ്യവസായി സലിമിൻ്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നത്.
കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയിൽ കേസുണ്ടായിരുന്നില്ലെന്നും ദിലീപ് മറുപടിയിൽ പറയുന്നു.ആവശ്യപ്പെട്ട ഫോണുകൾ എല്ലാം നൽകിയെന്നും ദിലീപ് കോടതിയെ അറിയിച്ചു.
അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു എന്ന് നടി പറഞ്ഞു.
പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കത്തയച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന ആശങ്ക പ്രകടിപ്പിച്ച നടി, ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിച്ചുവെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറിയത്.
കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പീഡനദൃശ്യങ്ങള്‍ പ്രതിയായ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും വിദേശത്തേക്ക് കടത്തിയെന്നും വെളിപ്പെടുത്തലുകള്‍ വരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണാ കോടതിയില്‍ സ്ഥിരീകരിച്ചത്.